Friday 29 May 2009

ലോക്‌സഭാ :: സഭാകമ്പം !!!


പുതുതായി സത്യപ്രതിജ്‌ഞ ചെയ്‌ത കേന്ദ്രമന്ത്രിമാരില്‍ ശശി തരൂര്‍ ഒഴികെയുള്ളവര്‍ക്കു സഭാകമ്പം കലശലായി. രാജ്യാന്തര പരിവേഷവുമായെത്തിയ ശശി തരൂര്‍ ത്രിവര്‍ണവേഷ്‌ടിയും ജുബ്ബയുമണിഞ്ഞ്‌ മലയാളത്തനിമയോടെ 'നല്ല ഇംഗ്ലീഷില്‍' പ്രതിജ്‌ഞയെടുത്തപ്പോള്‍ കോണ്‍ഗ്രസിന്റെ വീരോചിത വിജയത്തിനു ചുക്കാന്‍ പിടിച്ച ജയ്‌റാം രമേഷ്‌ ഉള്‍പ്പെടെയുള്ള പരിണതപ്രജ്‌ഞരും സച്ചിന്‍ പൈലറ്റ്‌, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ പുതുമുഖങ്ങളും രാഷ്‌ട്രപതിക്കു മുന്നില്‍ പ്രതിജ്‌ഞയെടുക്കവേ പതറിപ്പോയി.

മുന്‍ലോക്‌സഭാ സ്‌പീക്കറും എന്‍.സി.പി. നേതാവുമായ പി.എ. സാംഗ്മ നോക്കിനില്‍ക്കേ മകളും സുപ്രീംകോടതി അഭിഭാഷകയുമായ അഗതാ സാംഗ്മ സത്യപ്രതിജ്‌ഞാവേളയില്‍ ശരിക്കും വിരണ്ടു. ഇരുപത്തെട്ടുകാരിയായ അഗതയാണ്‌ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍. ഹിന്ദിയിലുള്ള സത്യപ്രതിജ്‌ഞ ചൊല്ലുന്നതിനിടെ ചില വാക്കുകള്‍ പറയാന്‍ അഗത ബുദ്ധിമുട്ടിയെങ്കിലും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള സദസ്‌ ആഹ്‌ളാദാരവങ്ങളോടെയാണ്‌ അവരെ വരവേറ്റത്‌.

സഹമന്ത്രിയായി ഏറ്റവുമൊടുവില്‍ സത്യപ്രതിജ്‌ഞ ചെയ്‌തതും അഗതയാണ്‌. മേഘാലയയിലെ പരമ്പരാഗത വസ്‌ത്രം ധരിച്ച അഗത മുന്‍നിരയിലിരുന്ന ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, സോണിയാ ഗാന്ധി എന്നിവരെ കൈകൂപ്പി അഭിവാദ്യം ചെയ്‌ത ശേഷമാണു സത്യപ്രതിജ്‌ഞയ്‌ക്കെത്തിയത്‌. പൊക്കം കുറവായ അഗതയ്‌ക്കു വേണ്ടി രാഷ്‌ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ മൈക്ക്‌ താഴ്‌ത്തിക്കൊടുത്തതു കാണികളില്‍ ചിരിയുണര്‍ത്തി.

സ്വതവേ ചിരിയില്‍ പിശുക്കു കാണിക്കുന്ന സോണിയാ ഗാന്ധി കൗതുകത്തോടെ ചിരിച്ചു കൊണ്ടാണ്‌ മുഴുവന്‍ നേരവും അഗതയുടെ സത്യപ്രതിജ്‌ഞ കണ്ടത്‌. സത്യപ്രതിജ്‌ഞയ്‌ക്കു ശേഷം പിതാവ്‌ സാംഗ്മ അടക്കമുള്ളവരെ അഭിവാദ്യം ചെയ്‌ത ശേഷമാണ്‌ അഗത ഇരിപ്പിടത്തിലേക്കു മടങ്ങിയത്‌.

അജ്‌മീര്‍ എം.പിയായ സച്ചിന്‍ പൈലറ്റ്‌ പരമ്പരാഗതവേഷമായ രാജസ്‌ഥാനി തലപ്പാവു ധരിച്ചാണു സത്യപ്രതിജ്‌ഞയ്‌ക്കെത്തിയത്‌. മുന്‍കേന്ദ്രമന്ത്രി രാജേഷ്‌ പൈലറ്റിന്റെ മകന്‍ സച്ചിന്‍ പൈലറ്റ്‌ സമശീര്‍ഷരായ ജ്യോതിരാദിത്യ സിന്ധ്യ (മുന്‍കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ മകന്‍), ജിതിന്‍ പ്രസാദ (മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ജിതേന്ദ്രപ്രസാദിന്റെ മകന്‍), ഭരത്‌ സിംഗ്‌ സോളങ്കി (ഗുജറാത്ത്‌ മുന്‍ മുഖ്യമന്ത്രി മാധവ്‌സിംഗ്‌ സോളങ്കിയുടെ മകന്‍) എന്നിവര്‍ക്കൊപ്പം ഹിന്ദിയില്‍ സത്യപ്രതിജ്‌ഞ ചെയ്‌തു കേന്ദ്രമന്ത്രിസഭയിലെ

യുവകേസരികളായി. രണ്ടാം തവണയാണു ഭരത്‌ സോളങ്കി സഹമന്ത്രിയാകുന്നത്‌. സച്ചിന്റെ സത്യപ്രതിജ്‌ഞയ്‌ക്ക് അദ്ദേഹത്തിന്റെ ഭാര്യാപിതാവും കേന്ദ്ര കാബിനറ്റ്‌ മന്ത്രിയുമായ നാഷണല്‍ കോണ്‍ഫറന്‍സ്‌ നേതാവ്‌ ഫറൂഖ്‌ അബ്‌ദുള്ളയും ഭാര്യാസഹോദരനായ ജമ്മുകാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയും സാക്ഷ്യം വഹിച്ചു.

വി.എന്‍. നാരായണസ്വാമിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി. സ്വഗത റോയിയും രാഷ്‌ട്രപതി സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുക്കും മുമ്പേ തുടങ്ങിവച്ചു. സ്വഗത റോയ്‌ തെറ്റു തിരിച്ചറിഞ്ഞു രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനോടു 'സോറി മാഡം' എന്നു മാപ്പപേക്ഷിച്ചതും സദസില്‍ ചിരിയുണര്‍ത്തി.

കഴിഞ്ഞ മന്ത്രിസഭയിലും അംഗമായിരുന്ന കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ തന്ത്രജ്‌ഞന്‍ ജയ്‌റാം രമേഷാകട്ടെ സത്യപ്രതിജ്‌ഞയ്‌ക്കു ശേഷം സ്‌ഥാനമേല്‍ക്കുന്നതായുള്ള രേഖകളില്‍ ഒപ്പുവയ്‌ക്കാ ന്‍ മറന്നു. ഉദ്യോഗസ്‌ഥര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പുഞ്ചിരിയോടെ അദ്ദേഹം 'പിഴവു' തിരുത്തി.

ഐക്യരാഷ്‌ട്ര സംഘടനയില്‍ കഴിവു തെളിയിച്ച ശശി തരൂരിനു കേന്ദ്രമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യാന്‍ സഭാകമ്പം തെല്ലുമില്ലായിരുന്നെങ്കിലും മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി വസന്ത്‌ദാദ പാട്ടീലിന്റെ കൊച്ചുമകന്‍ പ്രതീക്‌ പ്രതാപ്‌ബാപ്പു പാട്ടീലടക്കമുള്ള പുതുമുഖങ്ങളുടെ അവസ്‌ഥ അതല്ലായിരുന്നു.

കുഷിനഗറില്‍നിന്നുള്ള കോ ണ്‍ഗ്രസ്‌ എം.പി. ആര്‍.പി.എന്‍. സിംഗ്‌ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നതു കാണാന്‍ ഭാര്യയും ടിവി അവതാരകയുമായ സോണിയ സിംഗും എത്തിയിരുന്നു. രത്‌ലം എം.പിയായ കാന്തിലാല്‍ ഭുരിയ സോണിയാ ഗാന്ധിയുടെ കാല്‍ തൊട്ടു വന്ദിച്ചാണു മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തത്‌.

Tuesday 26 May 2009

'അങ്ങനെ നെഗളിക്കേണ്ട ഇന്ത്യ' :പഞ്ചാബിലെ തീക്കളി


യൂറോപ്പില്‍ എടുത്തുപറയാവുന്ന സാംസ്കാരിക വിശേഷങ്ങളെല്ലാം കുടികൊള്ളുന്നത്‌ വിയന്നയിലാണ്‌. വിശ്രുത സംഗീതജ്ഞനായ മൊസാര്‍ട്ടിന്റെ നാട്‌. ഐക്യരാഷ്ട്രസഭയുടെ പ്രധാനപ്പെട്ട ഓഫീസുകള്‍ പലതും ഈ നഗരത്തില്‍ ഇടംകണ്ടെത്തിയത്‌ യാദൃച്ഛികമല്ല. 
വിയന്നയില്‍ കുടിയേറിയ പഞ്ചാബികള്‍ അവിടെ അവരുടെ ആരാധനയ്ക്കും വിശ്വാസത്തിനും ഇണങ്ങിയ വിധം ഒരു ഗുരുദ്വാര നിര്‍മ്മിച്ചു. പഞ്ചാബില്‍നിന്ന്‌ സന്ത്‌ രാമാനുജ്‌ എന്ന ഒരു സിക്ക്‌ സന്യാസിയും സന്ത്‌ നിരഞ്ജന്‍ദാസ്‌ എന്നൊരു മതപ്രഭാഷകനും വിയന്നയിലെ ഗുരുദ്വാരയില്‍ എത്തി വിശ്വാസികളോട്‌ മതകാര്യങ്ങള്‍ പറയുന്നതിനിടയില്‍ സിക്കുകാര്‍ രണ്ട്‌ ചേരിയായി. അവര്‍ പരസ്പരം ഏറ്റുമുട്ടാന്‍ തുടങ്ങിയപ്പോള്‍ ആ രാജ്യത്തെ നിയമപ്രകാരം പൊലീസ്‌ ഇടപെട്ടു. ക്രമസമാധാന പരിപാലനം ശ്രമകരമായി. പൊലീസ്‌ വെടിവെപ്പില്‍ രാമാനുജ്‌ എന്ന സിക്ക്‌ സന്യാസി കൊല്ലപ്പെട്ടു. പ്രഭാഷകനായ നിരഞ്ജന്‍ദാസ്‌ വെടിയേറ്റ്‌ ആശുപത്രിയിലായി. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന്‌ പറയുന്നു. 
വിദേശരാജ്യത്ത്‌ നടന്ന ഈ ദൗര്‍ഭാഗ്യകരമായ സംഭവം ഇന്നലെ ഇന്ത്യയിലെ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ വാര്‍ത്തയായി. പഞ്ചാബിലും ഹരിയാനയിലും ഇപ്പോള്‍ അത്‌ വലിയ കലാപമായി പടരാന്‍ കാരണമായിരിക്കുന്നു. ജലാന്തര്‍, ലുധിയാന, പഗ്വാര, ഹോഷ്യാപ്പൂര്‍ തുടങ്ങിയ നഗരങ്ങളിലേക്ക്‌ അക്രമം പടരുന്നതായാണ്‌ റിപ്പോര്‍ട്ട്‌. അക്രമികള്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇരച്ചുകയറുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു. പൊതുഗതാഗത മാര്‍ഗ്ഗങ്ങളെല്ലാം തടഞ്ഞു. വാഹനങ്ങള്‍ തീയിട്ടു. കേരളം വഴി കന്യാകുമാരിയില്‍ നിന്ന്‌ ജമ്മു കാശ്മീരിലേക്ക്‌ പോയ ഹിമസാഗര്‍ എക്സ്പ്രസ്‌ തടഞ്ഞു. മൂന്ന്‌ ബോഗികള്‍ക്ക്‌ തീയിട്ടു. ദേശീയപാത-1 അക്രമികള്‍ ഉപരോധിച്ചു. ഡല്‍ഹി-ലാഹോര്‍ പാത അടച്ചുകഴിഞ്ഞു. പൊലീസ്‌ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്‌. സാമൂഹിക വിരുദ്ധരാണ്‌ ഈ അക്രമസംഭവങ്ങള്‍ക്ക്‌ പിന്നിലെന്ന്‌ പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്‌ സിംഗ്‌ ബാദല്‍ പറഞ്ഞു. 
ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പിനുശേഷം ഒരു ഗവണ്‍മെന്റ്‌ രൂപമെടുത്തുവരുന്ന സന്ദര്‍ഭമാണിത്‌. പ്രധാനമന്ത്രിയും 19 മന്ത്രിമാരും ഉള്‍പ്പെട്ട ഭരണകൂടത്തിന്റെ ആദ്യഘട്ടം സത്യപ്രതിജ്ഞ കഴിഞ്ഞതേയുള്ളൂ. വകുപ്പുവിഭജനംപോലും പൂര്‍ത്തിയായിട്ടില്ല. അടുത്തഘട്ടം മന്ത്രിമാരുടെ സത്യപ്രതിജ്ഞ വരുംദിവസം നടക്കും. സമാധാനപൂര്‍ണ്ണമായ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയില്‍ സുശക്തമായ ഒരു ഗവണ്‍മെന്റ്‌ ഭരണത്തില്‍ വരുന്നതില്‍ അസഹിഷ്ണുതയുള്ള അയല്‍ക്കാര്‍ ഉണ്ടാകാം. ഇന്ത്യയുടെ നാനാഅതിര്‍ത്തി രാജ്യങ്ങളിലും രാഷ്ട്രീയ അനിശ്ചിതത്വവും ആഭ്യന്തര കുഴപ്പങ്ങളും നിലനില്‍ക്കുന്നു. അതിനിടെ ഇന്ത്യന്‍ ജനാധിപത്യം ഒരു ലോകമാതൃകയായി വിജയക്കൊടി പാറിക്കുന്നതില്‍ അത്ഭുതം പ്രകടിപ്പിക്കുന്നവര്‍ 'അങ്ങനെ നെഗളിക്കേണ്ട ഇന്ത്യ' എന്ന്‌ അസൂയാപൂര്‍വ്വം കരുതുന്നുണ്ടാവുമോ ? അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ കലാപമുണ്ടാക്കി രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശചാരസംഘടനകള്‍ ശ്രമിച്ചിട്ടുള്ളതിന്‌ സമീപഭൂതകാലത്തുതന്നെ ഉദാഹരണങ്ങളുണ്ട്‌.
പാകിസ്ഥാനിലെ ചാരസംഘടനയായ ഐ.എസ്‌.ഐ കാശ്മീരിലും മറ്റ്‌ അതിര്‍ത്തി പ്രദേശങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും നടത്തിവരുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറ്റൊരു തീക്കളിയാണ്‌ ഇപ്പോള്‍ പഞ്ചാബിലും ഹരിയാനയിലും പൊട്ടിപ്പുറപ്പെട്ട കലാപം. ഭീകരാക്രമണങ്ങളെ നിഗൂഢമായി ആസ്വദിക്കുകയും ഉത്സവം പോലെ നോക്കിക്കാണുകയും ചെയ്യുന്ന ഒരു വിശാലഹൃദയം ഇന്ത്യയ്ക്കുണ്ട്‌. എന്നുകരുതി മതങ്ങള്‍ തമ്മിലും മതവിശ്വാസികള്‍ക്കിടയിലും അന്തച്ഛിദ്രം വളര്‍ത്തി രാജ്യത്തെ അട്ടിമറിക്കാം എന്ന്‌ വിദേശത്തോ സ്വദേശത്തോ ഉള്ള ഏതെങ്കിലും വിധ്വംസകശക്തി ശ്രമിച്ചാല്‍ നേരിടാനും ഈ മഹാരാജ്യം സുസജ്ജമാണ്‌.

Monday 25 May 2009

പ്രധാനമന്ത്രിയുടെ പവിത്ര സംഘം


പുതിയ കേന്ദ്രമന്ത്രിസഭയുടെ ആദ്യഘട്ട വകുപ്പുവിഭജനം പൊതുവേ പ്രതീക്ഷിച്ചിരുന്നതുപോലെത്തന്നെയാണ്‌ നടത്തിയിരിക്കുന്നത്‌. എ.കെ. ആന്റണിക്ക്‌ പ്രതിരോധവും പി. ചിദംബരത്തിന്‌ ആഭ്യന്തരവും എസ്‌.എം. കൃഷ്‌ണയ്‌ക്ക്‌ വിദേശകാര്യവും നല്‍കിയത്‌ ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യംചെയ്യാന്‍ പ്രഗല്‌ഭരുടെ നിര വേണമെന്ന ലക്ഷ്യത്തോടെയാവണം. സാമ്പത്തികമാന്ദ്യത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ നിര്‍ണായകപ്രാധാന്യമുള്ള ധനവകുപ്പ്‌ പരിചയസമ്പന്നനായ പ്രണബ്‌ മുഖര്‍ജിക്കും കൃഷിവകുപ്പ്‌ ശരദ്‌പവാറിനും റെയില്‍വേ മമതാബാനര്‍ജിക്കും നല്‍കിയിരിക്കുന്നു. ആഭ്യന്തരവും ബാഹ്യവുമായ ഒട്ടേറെ ഭീഷണികള്‍ രാജ്യം നേരിടുന്ന സാഹചര്യത്തില്‍ ആന്റണിക്കും ചിദംബരത്തിനും കൃഷ്‌ണയ്‌ക്കും വലിയ ഉത്തരവാദിത്വമാണ്‌ നിര്‍വഹിക്കാനുള്ളത്‌. മുന്‍മന്ത്രിസഭയില്‍ കൈകാര്യംചെയ്‌തിരുന്ന വകുപ്പുകള്‍തന്നെ ആന്റണിക്കും ചിദംബരത്തിനും നല്‍കിയത്‌ അവരുടെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി കാണാം. 
2006ല്‍ പ്രതിരോധമന്ത്രിയായ എ.കെ. ആന്റണി കാര്യക്ഷമതയും സംശുദ്ധമായ പ്രതിച്ഛായയുംകൊണ്ട്‌ ഏറെ ശ്രദ്ധേയനായി. പ്രതിരോധാവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നതിലും ഇടപാടുകള്‍ അഴിമതിരഹിതവും സുതാര്യവുമാക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന്‌, തീരദേശത്തിന്റെയും സമുദ്രസമ്പത്തിന്റെയും സുരക്ഷയ്‌ക്ക്‌ നാവികസേനയുടെ മേല്‍നോട്ടത്തില്‍ ഫലപ്രദമായ ത്രിതലസംവിധാനം പ്രതിരോധമന്ത്രാലയം ആവിഷ്‌കരിച്ചു. പ്രതിരോധഗവേഷണസ്ഥാപനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലും വേതനവും മറ്റ്‌ ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച്‌ സൈനികരുടെ ആത്മവീര്യം ഉയര്‍ത്തു ന്നതിലും ആന്റണി വലിയ പങ്കുവഹിച്ചു. കേരളത്തില്‍ പല പ്രതിരോധവ്യവസായയൂണിറ്റുകളും കൊണ്ടുവരാനും അദ്ദേഹത്തിനു കഴിഞ്ഞു. മൂന്നു സേനാവിഭാഗങ്ങളും മെച്ചപ്പെടുത്തുന്നതിന്‌ കൂടുതല്‍ ആയുധങ്ങളും മറ്റ്‌ ആധുനികസംവിധാനങ്ങളും വാങ്ങേണ്ടതുണ്ട്‌. പല ഇടപാടുകളും നിര്‍വഹണഘട്ടത്തിലാണ്‌. രാഷ്ട്രതാത്‌പര്യങ്ങള്‍ സംരക്ഷിച്ചും സുതാര്യത ഉറപ്പാക്കിയും ഇവയെല്ലാം കൈകാര്യംചെയ്യുക എന്നതാണ്‌ അദ്ദേഹത്തെ കാത്തിരിക്കുന്ന പ്രധാനദൗത്യങ്ങളില്‍ ചിലത്‌. 
മുംബൈ ഭീകരാക്രമണത്തിനുശേഷം ആഭ്യന്തരമന്ത്രിസ്ഥാനത്തെത്തിയ പി. ചിദംബരം രാജ്യസുരക്ഷയ്‌ക്കു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ മതിപ്പുളവാക്കി. പുതിയ തീവ്രവാദവിരുദ്ധനിയമവും അന്വേഷണ ഏജന്‍സിയുടെ രൂപവത്‌കരണവും ഈ രംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പുകളാണ്‌. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അത്തരം ഭീഷണികള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആഭ്യന്തരവകുപ്പിനു കഴിഞ്ഞു. ഭീകരരും ഛിദ്രശക്തികളും വര്‍ഗീയവാദികളും മറ്റും വീണ്ടും കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചേക്കാം. രാജ്യത്തിന്റെ പുരോഗതിതന്നെ ആഭ്യന്തരസുരക്ഷിതത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. തുടങ്ങിവെച്ച നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനും ഈ രംഗത്ത്‌ ലക്ഷ്യംകൈവരിക്കാനും ചിദംബരത്തിനു കഴിയുമെന്ന വിശ്വാസമാണ്‌ പൊതുവേയുള്ളത്‌. 
എസ്‌.എം. കൃഷ്‌ണ വിദേശകാര്യമന്ത്രിസ്ഥാനത്ത്‌ പുതുമുഖമാണെങ്കിലും രാഷ്ട്രീയ, ഭരണമണ്ഡലങ്ങളില്‍ പ്രാഗല്‌ഭ്യം തെളിയിച്ചിട്ടുള്ളയാളാണ്‌. അയല്‍രാജ്യങ്ങളിലെ, വിശേഷിച്ച്‌ പാകിസ്‌താനിലെയും ശ്രീലങ്കയിലെയും മറ്റും സ്ഥിതിഗതികളില്‍ ഇന്ത്യയ്‌ക്ക്‌ ആശങ്കയുണ്ട്‌. വര്‍ണ, വര്‍ഗ, രാഷ്ട്രീയവ്യവസ്ഥകള്‍ക്കതീതമായി രാജ്യങ്ങള്‍തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വം പുലര്‍ത്തണമെന്നാണ്‌ ഇന്ത്യ ആഗ്രഹിച്ചുപോന്നിട്ടുള്ളത്‌. ഭീകരതയ്‌ക്കെതിരെ നിതാന്തജാഗ്രത പാലിച്ചുകൊണ്ടുതന്നെ പാകിസ്‌താനുമായുള്ള സമാധാനപ്രക്രിയ പുനരാരംഭിക്കണം. ശ്രീലങ്കയിലെ തമിഴരുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്‌. അന്താരാഷ്ട്ര നിയമങ്ങളിലും പ്രശ്‌നങ്ങളിലുമുള്ള അവഗാഹം, തന്നെ കാത്തിരിക്കുന്ന വിഷയങ്ങള്‍ കൈകാര്യംചെയ്യുന്നതിന്‌ വിദേശകാര്യ മന്ത്രിക്ക്‌ സഹായകമാകു മെന്നാശിക്കാം. ദേശീയസുരക്ഷ ആഭ്യന്തര, പ്രതിരോധ, വിദേശകാര്യവകുപ്പുകളുടെ പ്രവര്‍ത്തനമികവിനെ ആശ്രയിച്ചാണിരിക്കുന്നത്‌.