Thursday 11 June 2009

സി.പി.എം സംസ്ഥാന സെക്രട്ടറി ദൈവമൊന്നുമല്ലല്ലോ?


ലാവലിന്‍ അഴിമതിക്കേസില്‍ വിചാരണ നേരിടേണ്ടിവരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും കൂട്ടരുടെയും അങ്കലാപ്പ്‌ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെ 'കരിദിനം' കൊണ്ട്‌ സി.പി.എം ഒരുദിവസം ശിക്ഷിച്ചു. ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്‌ ജില്ലകളില്‍ പിണറായിയുടെ ഗുണ്ടകളുടെ പ്രതിഷേധം അക്രമാസക്തമാകുകയും ബന്ദായി പരിണമിക്കുകയും ചെയ്തു. കരിദിനത്തിന്റെ പേരില്‍ സ്കൂളുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിച്ച ചരിത്രം മുമ്പുണ്ടായിട്ടില്ല. പൊതുവാഹനങ്ങള്‍ തീയിടുകയും ബസുകള്‍ക്ക്‌ കല്ലെറിയുകയും ചെയ്തത്‌ എന്തുതരം കരിദിനാചരണം ? കണ്ണൂരില്‍ കെ.എസ്‌.യു നേതാക്കളായ കമല്‍ജിത്ത്‌, റിജില്‍ മാക്കുറ്റി എന്നിവരെ കയ്യേറ്റം ചെയ്യാന്‍ തക്ക പ്രകോപനം എന്തായിരുന്നു ? അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയോട്‌ അരിശം തീര്‍ക്കുന്നതുപോലെയാണ്‌ കഴിഞ്ഞദിവസം പിണറായിപ്പട കേരളത്തില്‍ അഴിഞ്ഞാടിയത്‌.

കൂത്തുപറമ്പിലും പത്തനംതിട്ടയിലും കോണ്‍ഗ്രസ്‌ ഓഫീസിനുനേരെയും മാര്‍ക്സിസ്റ്റ്‌ ഗുണ്ടകള്‍ അരിശം തീര്‍ത്തു. ഇതുകൊണ്ടൊന്നും ലാവലിന്‍ അഴിമതി കേസിന്റെ വിചാരണയില്‍നിന്ന്‌ പിണറായി വിജയന്‌ രക്ഷപെടാമെന്ന്‌ കരുതേണ്ട. 
സംസ്ഥാന മന്ത്രിസഭയുടെയും അഡ്വക്കേറ്റ്‌ ജനറലിന്റെയും ഉപദേശം മാനിക്കാതെ ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌ സി.പി.എം നേതാവിനെതിരെ അഴിമതിക്കേസില്‍ വിചാരണയ്ക്ക്‌ അനുമതി നല്‍കിയതാണ്‌ ഇപ്പോള്‍ പിണറായി ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിരിക്കുന്നത്‌. ആര്‍.എസ്‌. ഗവായ്‌ ഗവര്‍ണര്‍ പദവിക്ക്‌ അപമാനമുണ്ടാക്കിയെന്ന്‌ വൈക്കം വിശ്വനും ഗവര്‍ണര്‍ നടപടിക്രമം ലംഘിച്ചെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ആരോപിക്കുന്നു. ഗവര്‍ണര്‍ ആരുടെയോ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി അരുതാത്തതെന്തോ ചെയ്തുപോയി എന്നതാണ്‌ സി.പി.എമ്മിലെ ഒരുവിഭാഗം നേതാക്കള്‍ക്കൊപ്പം ചില മാധ്യമസുഹൃത്തുക്കളുടെയും സി.പി.എം സഹയാത്രികരായ ചില നിയമജ്ഞരുടെയും പക്ഷം.

374.5 കോടി രൂപയുടെ പൊതുനഷ്ടം ഉണ്ടാക്കിയ ലാവലിന്‍ അഴിമതിക്കേസില്‍ നീതിബോധമുള്ള ഒരു ഗവര്‍ണര്‍ വേറെന്ത്‌ നിലപാട്‌ സ്വീകരിക്കണമെന്നാണ്‌ ഇവരുടെ അഭിപ്രായം? ഭരണഘടനാപരമായി ഗവര്‍ണറില്‍ നിക്ഷിപ്തമായ അധികാരം മാത്രമാണ്‌ ആര്‍.എസ്‌. ഗവായ്‌ ലാവലിന്‍ കേസില്‍ സ്വീകരിച്ചിട്ടുള്ളത്‌. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 165 (2) പ്രകാരം അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാനുള്ള വിവേചനാധികാരം ഗവര്‍ണര്‍ക്കുണ്ട്‌. തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ ഭരണകൂടം നീതിയുക്തമായി തീരുമാനമെടുക്കുന്നില്ലെന്ന്‌ ബോധ്യം വന്നാല്‍ ഗവര്‍ണര്‍ക്ക്‌ ഈ അധികാരം പ്രയോഗിക്കാന്‍ അവകാശമുണ്ട്‌. ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌ ഇപ്പോള്‍ എടുത്ത തീരുമാനം വഴി സംസ്ഥാനത്ത്‌ പൊലീസ്‌ രാജിന്‌ വഴിവയ്ക്കുകയാണെന്ന്‌ വിമര്‍ശിച്ച പരിണിതപ്രജ്ഞനായ വി.ആര്‍. കൃഷ്ണയ്യര്‍ സുപ്രീംകോടതി ജഡ്ജിയായിരിക്കെ 1987ല്‍ ഏഴംഗ ബഞ്ചിന്റെ തീരുമാനത്തിനെതിരെ ഗവര്‍ണറുടെ വിവേചനാധികാരം എടുത്തുകാട്ടിയിട്ടുള്ള കാര്യം അദ്ദേഹം മറന്നുപോയിരിക്കാനിടയില്ല.

ചീഫ്‌ ജസ്റ്റിസ്‌ എ.എന്‍. റേ ഉള്‍പ്പെടെ ആറ്‌ ജഡ്ജിമാര്‍ മന്ത്രിസഭയുടെ ശുപാര്‍ശ മാനിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന്‌ വാദിച്ചപ്പോള്‍ അതിന്‌ ചില അപവാദങ്ങളുണ്ടെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ കൃഷ്ണയ്യര്‍ തന്റെ വിരുദ്ധ നിലപാട്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ ചരിത്രസംഭവമാണ്‌. അതിനുശേഷം എ.ആര്‍. ആന്തുലെ കേസില്‍ രണ്ടുതവണ പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവിന്റെ നിലപാടിനെതിരെ ഗവര്‍ണര്‍മാര്‍ വിവേചനാധികാരം പ്രയോഗിച്ചിട്ടുള്ളകാര്യവും ഇവിടെ ഓര്‍ക്കേണ്ടതാണ്‌. ഈ വസ്തുതകളൊക്കെ മറന്നാണ്‌ വൈക്കം വിശ്വനും കോടിയേരിയും മറ്റ്‌ മാര്‍ക്സിസ്റ്റുകാരും ഇപ്പോള്‍ ഗവര്‍ണര്‍ ഗവായിക്കെതിരെ ഉറഞ്ഞുതുള്ളുന്നത്‌. അഡ്വക്കേറ്റ്‌ ജനറല്‍ സുധാകരപ്രസാദ്‌ സംസ്ഥാന സര്‍ക്കാരിന്‌ നല്‍കിയ നിയമോപദേശം കുറ്റമറ്റതല്ലെന്ന്‌ അദ്ദേഹം തന്നെ സൂചിപ്പിച്ചിരുന്നു. എന്തെന്നാല്‍ എ.ജി ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും അദ്ദേഹത്തിന്‌ ലഭിച്ചിരുന്നില്ല. അവശ്യംവേണ്ട രേഖകളില്ലാതെ അപൂര്‍ണ്ണമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതുപോലൊരു കേസില്‍ എ.ജി നല്‍കിയ നിയമോപദേശം അതിന്റെ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ തള്ളിപ്പോകാവുന്നതാണ്‌.

എന്നാല്‍ സംസ്ഥാനത്തെ ഇടതുസര്‍ക്കാരിന്‌ മെരിറ്റോ, നിയമമോ, ഭരണഘടനയോ, നീതിന്യായമോ ഒന്നും ആവശ്യമില്ലല്ലോ. ഭരണകൂടത്തെ നയിക്കുന്ന പാര്‍ട്ടിയുടെ നേതാവിനെ അഴിമതിക്കേസില്‍നിന്ന്‌ രക്ഷിക്കണം. അതിന്‌ പാര്‍ട്ടിയുടെ ദാസനായ എ.ജി നല്‍കിയ ഉപദേശത്തിന്റെ നിയമപരമായ പിന്‍ബലവും കരുത്തുമൊന്നും പരിശോധിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഒരു ഗവര്‍ണര്‍ നീതിമാനാണെങ്കില്‍ അങ്ങനെ സൗകര്യപൂര്‍വ്വം തട്ടിക്കൂട്ടിയ ഉപദേശത്തിന്റെ പേരിലുള്ള മന്ത്രിസഭാ തീരുമാനം സ്വീകരിക്കാന്‍ വിസമ്മതിക്കും. ആര്‍.എസ്‌. ഗവായ്‌ ഇവിടെ ചെയ്തതും അതാണ്‌. അദ്ദേഹം ഒന്നുകൂടി ചെയ്തു. രാജ്യത്ത്‌ ഇത്തരം വിഷയങ്ങളില്‍ പ്രാഗല്‍ഭ്യമുണ്ടെന്ന്‌ കരുതുന്ന പ്രശസ്തരായ നിയമജ്ഞരുടെയും ഭരണഘടനാ വിദഗ്ധരുടെയും അഭിപ്രായം ആരായുകയും സി.ബി.ഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ പരിശോധിക്കുകയും ചെയ്തു.

പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ വിചാരണ ചെയ്യപ്പെടാന്‍ തക്ക കുറ്റം ചെയ്തിട്ടുണ്ടെന്ന്‌ ബോധ്യമായതുകൊണ്ടുതന്നെയാണ്‌ ഗവര്‍ണര്‍ തന്നില്‍ നിക്ഷിപ്തമായ വിവേചനാധികാരം ഉപയോഗിച്ച്‌ അനുമതി നല്‍കിയത്‌. കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന്‌ അന്വേഷകര്‍ കണ്ടെത്തിയ പ്രതിയെ വിചാരണ ചെയ്യാന്‍ അനുവദിക്കുന്നത്‌ ഒരു ശിക്ഷാനടപടിയല്ല. പ്രതി കുറ്റക്കാരനല്ലെങ്കില്‍ അക്കാര്യം അദ്ദേഹത്തിന്‌ വിചാരണവേളയില്‍ കോടതിയില്‍ പറയാം. സമ്മര്‍ദ്ദ സ്വാധീനങ്ങളിലൂടെ കേസിന്റെ വിചാരണയില്‍ നിന്ന്‌ പിണറായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്ന സംശയം കൂടുതല്‍ ബലപ്പെടുക. സി.പി.ഐ നേതാവ്‌ എ.ബി ബര്‍ധന്‍ പറഞ്ഞതുപോലെ, വിചാരണ നേരിടാന്‍ തയ്യാറായാല്‍ പിണറായിയുടെ യശസ്സ്‌ വര്‍ധിക്കുകയേയുള്ളൂ.

പകരം ഗവര്‍ണറേയും കോടതിയേയും സി.ബി.ഐയേയും തെറിവിളിച്ച്‌ പാര്‍ട്ടി ഗുണ്ടകളെ അക്രമോത്സുകരാക്കി നാട്ടുകാര്‍ക്കിടയിലേക്ക്‌ ഇറക്കിവിട്ടാല്‍ നീതിക്കും ന്യായത്തിനും എന്തുവിലയാണ്‌ ഉണ്ടാവുക? നീതിന്യായ വ്യവസ്ഥ നിലനില്‍ക്കേണ്ടതില്ലെന്നാണോ സി.പി.എമ്മിന്റെ നിലപാട്‌. പള്ളിക്കും പള്ളിക്കൂടത്തിനും പൊതുവാഹനങ്ങള്‍ക്കും എതിരെ ആക്രമണം നടത്തുന്നത്‌ കാണുമ്പോള്‍ ഇങ്ങനെ ചോദിക്കാന്‍ തോന്നിപ്പോകുന്നു. നാട്ടില്‍ എല്ലാവരും അനുസരിക്കേണ്ട നിയമം പിണറായി വിജയന്‌ മാത്രം ബാധകമല്ലെന്നോ? സി.പി.എം സംസ്ഥാന സെക്രട്ടറി ദൈവമൊന്നുമല്ലല്ലോ?

No comments:

Post a Comment