Thursday 14 May 2009

സുധാകരന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നെല്ലിക്ക അയച്ചു കൊടുക്കും !!! ചികിത്സയ്ക്കുള്ള ചെലവ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ വഹിക്കും!!!


മന്ത്രി ജി സുധാകരന്‍ കേരളത്തിലെ ക്വട്ടേഷന്‍ സംഘത്തലവനെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്ന്‌ യൂത്ത്കോണ്‍ഗ്രസ്‌ സംസ്ഥാനപ്രസിഡന്റ്‌ അഡ്വ. ടി സിദ്ദിഖ്‌. ഭരണതത്വങ്ങളും നിയമവ്യവസ്ഥയുമെല്ലാം പാലിക്കേണ്ട മന്ത്രി അരാജകത്വം സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കുകയാണെന്ന്‌ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സെക്രട്ടറിയേറ്റില്‍ ജീവനക്കാരെ മര്‍ദ്ദിക്കാനും അമ്പലപ്പുഴയില്‍ യൂത്ത്കോണ്‍ഗ്രസ്‌-കോണ്‍ഗ്രസ്‌ ഓഫിസുകള്‍ തകര്‍ക്കാനും നിര്‍ദ്ദേശം നല്‍കിയത്‌ സുധാകരനാണെന്ന്‌ സിദ്ദിഖ്‌ ചൂണ്ടിക്കാട്ടി. സമനില തെറ്റിയ മന്ത്രി സുധാകരനെ മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി പ്രത്യേക ചികിത്സ നടത്തണം. ചികിത്സിക്കാനുള്ള ചെലവ്‌ ആവശ്യമെങ്കില്‍ യൂത്ത്കോണ്‍ഗ്രസ്‌ തരാന്‍ തയ്യാറാണെന്ന്‌ അദ്ദേഹം പറഞ്ഞു. 

യൂത്ത്കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 14 ജില്ലാ കമ്മിറ്റികളും ഓരോ കിലോ നെല്ലിക്ക വീതം സുധാകരന്‌ അയച്ചുകൊടുക്കും. മന്ത്രി ഇത്‌ സ്വീകരിക്കണം. സുധാകരന്റെ നാക്കിനെ നിയന്ത്രിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റില്‍ മാത്രമല്ല തെരുവുയുദ്ധം നടക്കും എന്നതിന്റെ തെളിവാണ്‌ അമ്പലപ്പുഴ സംഭവം. സുധാകരന്റെ ഓഫീസിലും ഗുണ്ടകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സുധാകരന്റെ നിയോജകമണ്ഡലമായ അമ്പലപ്പുഴയിലെ പ്രതിനിധി എച്ച്‌ സലാമിന്റെ നേതൃത്വത്തിലാണ്‌ ഓഫീസുകള്‍ അടിച്ചുതകര്‍ത്തത്‌.കോണ്‍ഗ്രസ്‌ ഓഫിസ്‌ പ്രദേശത്തെ ഗ്രന്ഥാലയംകൂടിയാണ്‌. ഗ്രന്ഥാലയങ്ങളും ഓഫിസുകളും തകര്‍ക്കുന്നതാണോ സുധാകരന്റെ സംസ്കാരമെന്ന്‌ വ്യക്തമാക്കണം. സുധാകരന്റെ പ്രസ്താവനകള്‍ വാമൊഴിവഴക്കത്തിന്‌ നല്ല ഉദാഹരണമാണെന്നാണ്‌ കെ ഇ എന്‍ മുമ്പ്‌ പറഞ്ഞത്‌. ചിലതൊക്കെ കാണിക്കും എന്നാണ്‌ കഴിഞ്ഞ ദിവസം ജി സുധാകരന്‍ പറഞ്ഞത്‌. ഇത്‌ ഏതു വാമൊഴിവഴക്കമാണെന്ന്‌ കെ ഇ എന്‍ വ്യക്തമാക്കണമെന്ന്‌ സിദ്ദിഖ്‌ ആവശ്യപ്പെട്ടു. 

മാനനഷ്ടക്കേസില്‍ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ജി സുധാകരന്‍ തനിക്കെതിരെ വക്കീല്‍ നോട്ടീസ്‌ അയച്ചു. പത്തുപൈസയുടെ മാനവും അഭിമാനവും ജി സുധാകരനുണ്ടോ എന്ന്‌ വ്യക്തമാക്കണം. മാനനഷ്ടക്കേസ്‌ യൂത്ത്കോണ്‍ഗ്രസ്‌ കോടതിയില്‍ നേരിടും. 
സാംസ്കാരികകേരളത്തിന്‌ അപമാനമായ, സംസ്കാരം നശിച്ച ജി സുധാകരനെ മന്ത്രിസഭയില്‍നിന്നും പിന്‍വലിക്കാന്‍ സി പി എം അടിയന്തിര നടപടി സ്വീകരിക്കണം. തെറിയും അസഭ്യവും പറയുന്ന ഒരു മന്ത്രിയെ ചുമക്കാന്‍ ജനാധിപത്യകേരളത്തിന്‌ കഴിയില്ല. സുധാകരനെ നിയന്ത്രിക്കാന്‍ സി പി എമ്മിന്‌ കഴിയാത്തതിനാലാണ്‌ പിന്‍വലിക്കാന്‍ യൂത്ത്കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്നത്‌. ഓഫിസുകള്‍ തകര്‍ത്ത സി പി എം ക്രിമിനലുകളെ ഉടന്‍ അറസ്റ്റുചെയ്യണം. പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമം യൂത്ത്കോണ്‍ഗ്രസ്‌ അനുവദിക്കില്ല. അറസ്റ്റുചെയ്തില്ലെങ്കില്‍ യൂത്ത്കോണ്‍ഗ്രസ്‌ ശക്തമായ പ്രക്ഷോഭത്തിന്‌ തുടക്കംകുറിക്കുമെന്നും സിദ്ദിഖ്‌ മുന്നറിയിപ്പു നല്‍കി.

1 comment:

  1. ഫലം വന്നതോടെ സകലതും കാറ്റുപോയ ബലൂണായില്ലെ ചേട്ടാ

    ReplyDelete